കോഴിക്കോട്: വഖഫ് ബോർഡ് പണം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്. ധനകാര്യ പരിശോധനാ വിഭാഗത്തിനാണ് അന്വേഷണ ചുമതല. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ 24 കോടി 89 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തൽ.
2018 ഏപ്രിലിൽ മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിയുടെ നേതൃത്വത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗമാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താൻ തീരുമാനിച്ചത്. ഇതോടെ വഖഫ് ബോർഡിന്റെ പിഎഫ് നിക്ഷേപം, നഷ്ടമുണ്ടാക്കുന്ന നിക്ഷേപത്തിലേക്ക് പോയി എന്ന പ്രാഥമിക വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിശദ പരിശോധന നടത്താൻ ഉത്തരവിട്ടത്.
വഖഫ് ബോർഡിൽ പുതിയ സിഇഒ ചുമതലയേറ്റതുമുതൽ പണം മ്യൂച്ചൽ ഫണ്ടിൽ നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മുമ്പ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തിയതിനെ തുടർന്ന് ബോർഡിന് ഏതൊക്കെ രീതിയിൽ നഷ്ടങ്ങളുണ്ടായെന്നും എന്തെല്ലാം നിയമവിരുദ്ധമായ പ്രവർത്തനമാണ് നടന്നതെന്നും അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക

