തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലായി കരാർ, ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് 2500 – ലധികം പേർ. ആലപ്പുഴ, തൃശ്ശൂർ, മെഡിക്കൽ കോളേജുകളിൽ മാത്രം കരാർ ജീവനക്കാർ ആയിരത്തിലധികം വരും. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കരാർ, ദിവസവേതനക്കാർ മുന്നൂറിലധികം ആണ്.
സുരക്ഷാ ജീവനക്കാരും, ഡോക്ടർമാരും എല്ലാം ഇതിൽ ഉൾപ്പെടും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. മറ്റു വഴികളിലൂടെ കരാർ നിയമനം നേടുന്നവരാകട്ടെ വർഷങ്ങളോളം തുടരുകയും ചെയ്യും.
കരാർ നിയമന വിവാദം കത്തിപ്പടരുന്നതിനിടെ പെരുങ്കടവിള സ്വദേശി എസ്. ഉണ്ണികൃഷ്ണൻ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് വിവരാകാശ നിയമപ്രകാരം ശേഖരിച്ചതാണ് വിവരങ്ങൾ.



