തിരുവനന്തപുരം: സ്വജന പക്ഷപാതം ഇല്ലാതാക്കാനാണ് തന്റെ ശ്രമം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാൻ കഴിയില്ലെന്നും കെ ടി യു താത്കാലിക വിസിയെ തടയുന്നത് കുറ്റകരം എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയ വർഗീസിന്റെ നിയമന നീക്കത്തിൽ മുഖ്യമന്ത്രിയും തുല്യ അളവിൽ കുറ്റക്കാരനാണ്. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്. നിയമന നീക്കം അറിഞ്ഞില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയാണ്. സർവ്വകലാശാലകളിൽ സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാനും കഴിയില്ല. കെ ടി യു താത്കാലിക വിസിയായ തോമസിനെ തടയുന്നത് കുറ്റകരമാണ്.
“സർവ്വകലാശാലകളുടെ ചാൻസലറായി ഗവർണറെ നിയമിക്കുന്നത് ദേശീയതലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാന സർക്കാരിൻറെ അധികാരപരിധിയിലുള്ള കാര്യമല്ല. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനുള്ള ഗവർണറുടെ ചാൻസലർ സ്ഥലം അത് സംസ്ഥാന സർക്കാരിൻറെ ഔദാര്യമല്ല” ഗവർണർ പറഞ്ഞു.



