ആലപ്പുഴ: ജില്ല കളക്ടറുടെ ഇടപെടലിനെത്തുടർന്ന് ചികിത്സ ലഭിച്ച സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച ചേര്‍ത്തല സ്വദേശിനിയായ പതിമൂന്നുകാരി ഇന്നലെ കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ സന്ദര്‍ശിച്ചു. മരപ്പലകകള്‍ ചേര്‍ത്തുണ്ടാക്കിയ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. ഇതറിഞ്ഞ കളക്ടര്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ വീട്ടിലെത്തിയിരുന്നു. കളക്ടറുടെ അഭ്യർത്ഥനയെത്തുടർന്ന് കോതമംഗലം പീസ് വാലി ഫൗണ്ടേഷന്‍ ഈ കുട്ടിയുടെ ചികിത്സ ഏറ്റെടുത്തിരുന്നു. വിദഗ്ദ ചികിത്സകള്‍ക്ക് ശേഷം ഇന്നലെ സ്വയം നടന്നാണ് കളക്ടറെ കാണാനായി ഇവര്‍ ചേമ്പറില്‍ എത്തിയത്.
സ്വന്തമായി ഒരു വീട് വേണം എന്നതാണ് ഇവരുടെ ആഗ്രഹം. ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കാമെന്ന് മന്ത്രി പി. പ്രസാദ്, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവര്‍ ഈ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പുതിയ വീട് ഭിന്നശേഷി സൗഹൃദമായ രീതിയില്‍ നിര്‍മിക്കാമെന്നും ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. വീആര്‍ ഫോര്‍ ആലപ്പി പദ്ധതി വഴിയുള്ള സഹായങ്ങളും ഇവര്‍ക്ക് ഒരുക്കി നല്‍കും. കുട്ടിയുടെ മാതാപിതാക്കള്‍, പീസ് വാലി ഭാരവാഹികളായ ഫാറൂഖ് കരുമക്കാട്ട്, പി.എം അഷ്റഫ്, സാബിത് ഉമര്‍, ഹരി കൃഷ്ണന്‍, ലിജി മോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

