ന്യൂയോര്‍ക്ക്: ഈ നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപിന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് പ്രാഥമിക സര്‍വേ വിവരങ്ങള്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ട്രംപ് ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് റിപ്പബ്ലിക്കന്മാര്പോലും വിശ്വസിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസും സിയീന കോളേജും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേ പറയുന്നത്. ട്രംപിനെക്കാള്‍ 14 ശതമാനം മുന്‍തൂക്കമാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുള്ളത്. 50 ശതമാനം വോട്ടര്‍മാരുടെ പിന്തുണയോടെ അദ്ദേഹം മുന്നേറുമ്പോള്‍ 36 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ട്രംപിനുള്ളത്. ഒരിക്കല്‍കൂടി പ്രസിഡന്റ് ആകാമെന്ന ട്രംപിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിതെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
അധികാരത്തിലിരുന്ന സമയമത്രയും ഒട്ടും ജനപ്രീതിയില്ലാത്ത പ്രസിഡന്റായിരുന്നു ട്രംപ്. സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. കറുത്ത വംശജര്‍, ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍, സ്ത്രീ സമൂഹത്തിനുമെല്ലാം ബൈഡനാണ് താരം. 2016ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ് ലഭിച്ചതിനെക്കാള്‍ കൂടിയ പിന്തുണയാണ് ഇപ്പോള്‍ ബൈഡന് ലഭിക്കുന്നത്. എന്നാല്‍, ട്രംപിന് തിരിച്ചുവരാനുള്ള സാധ്യതകള്‍ തുറന്നുതന്നെ കിടപ്പുണ്ട്. 2016ലും ട്രംപ് സമാനമായ സാഹചര്യത്തെ അതിജീവിച്ചതാണ്. അന്ന് പല സ്ഥലങ്ങളിലും ഹിലാരി ക്ലിന്റണ് വ്യക്തമായ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് ചിത്രം മാറിമറിഞ്ഞു.

