വിലക്കയറ്റത്തിനെതിരായ റാലിയില്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരായ കോണ്‍ഗ്രസ് റാലിയില്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇത്ര രൂക്ഷമായ വിലക്കയറ്റം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ വിമര്‍ശിച്ചു.ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് വെറുപ്പും അമര്‍ഷവും വളരുകയാണ്. സ്വന്തം ഭാവി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചോര്‍ത്തു ജനം ഭീതിയിലാണ്. അതവരെ വെറുപ്പിലേക്കു നയിക്കുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ വിഭജിക്കുകയാണ്.- രാം ലീല െമെതാനത്തു നടന്ന മെഗാറാലിയില്‍ രാഹുല്‍ പറഞ്ഞു.

സര്‍ക്കാരില്‍നിന്നുള്ള നേട്ടങ്ങള്‍ രണ്ടു വ്യവസായികള്‍ക്കു മാത്രമാണു ലഭിക്കുന്നത്. വിമാനത്താവളം, തുറമുഖം, റോഡുകള്‍ എല്ലാം ഈ രണ്ടുപേര്‍ എടുക്കുന്നു. അവര്‍ 24 മണിക്കൂറും പ്രധാനമന്ത്രിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു, തിരിച്ച് പ്രധാനമന്ത്രി 24 മണിക്കൂറും ആ രണ്ടുപേര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. നേട്ടങ്ങളെല്ലാം രണ്ടു വ്യക്തികള്‍ക്കു നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ ആശയം പറയുന്നത്. നമ്മള്‍ പറയുന്നു രാജ്യപുരോഗതിയുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്ന്.-രാഹുല്‍ പറഞ്ഞു. മീഡിയ, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയവയെല്ലാം സമ്മര്‍ദത്തിലാണ്. സര്‍ക്കാര്‍ എല്ലാറ്റിനെയും ആക്രമിക്കുന്നു. ഇത്ര രൂക്ഷമായ വിലക്കയറ്റം രാജ്യം കണ്ടിട്ടില്ല. ജനങ്ങള്‍ അതീവ ദുരിതത്തിലാണ്. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടു നയിക്കുകയാണ്. അദ്ദേഹം വെറുപ്പ് പടര്‍ത്തുന്നു. പാകിസ്താനും െചെനയുമാണ് ഇതില്‍നിന്നു നേട്ടമുണ്ടാക്കുന്നത്.-രാഹുല്‍ പറഞ്ഞു. മറ്റു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും റാലിയില്‍ പ്രസംഗിച്ചു.രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 3500 കിലോമീറ്റര്‍ ഭാരത് ജോഡോ യാത്ര ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണു യാത്ര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →