തിരുവനന്തപുരം: എസ്. എസ്. എൽ. സി പരീക്ഷയിൽ ഇക്കുറി 99.26 ശതമാനം വിജയം. പരീക്ഷ പുതിയ 4,26,469 വിദ്യാർത്ഥികളിൽ 4,23,303 പേരും തുടർപഠനത്തിന് യോഗ്യത നേടി. 44,363 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 2021 ൽ 1,25,509 കുട്ടികൾ ഫുൾ എ പ്ലസ് നേടിയിരുന്നു. 99.47 ആയിരുന്നു വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഇക്കുറി ഏറ്റവും ഉയർന്ന വിജയശതമാനം 99.76. ഏറ്റവും കുറവ് വയനാട്ടിൽ 98.07. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടി എന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്. എസ് .എൽ. സി പ്രൈവറ്റ് പഴയ സ്കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേരും, പുതിയ സ്കീമിൽ എഴുതിയ 275 പേരിൽ 206 പേരും വിജയിച്ചു. കോട്ടയത്തെ പാലയാണ് വിജയശതമാനം കൂടിയ വിദ്യാഭ്യാസജില്ല – 99.4%. വിജയ ശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങൽ – 97.98%. കൂടുതൽ വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറത്താണ് – 3024.

