തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സെക്രട്ടറിയും എം.പിയുമായ എ.എ. റഹീമിനെതിരേ അറസ്റ്റ് വാറന്റ്. തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേരള സർവകലാ സ്റ്റുഡന്റ്സ് സർവീസ് മേധാവി പ്രൊഫ. വിജയലക്ഷ്മിയുടെ പരാതിയിലാണ് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 ആണ് റഹീമിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹാജരാകുന്നതിന് നിരവധി തവണ സമൻസ് അയച്ചിട്ടും കോടതിയിൽ എത്താത്തതിനാണ് നടപടി.
പോലീസ് സ്‌റ്റേഷനിലെത്തി ജാമ്യം എടുക്കാവുന്ന തരത്തിലുള്ള വാറന്റാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. എസ്.എഫ്.ഐയുടെ സമരത്തിനിടയിൽ കേരള സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് മേധാവി പ്രൊഫ. വിജയലക്ഷ്മിയെ തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയുണ്ടായിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ വാദം നടക്കുമ്പോഴാണ് കോടതി എ.എ. റഹീമിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.




