ഇടുക്കി തൊടുപുഴയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

ഇടുക്കി : തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്.

മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ അതത് വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ മുതല്‍ തൊടുപുഴയിലെത്തിയ ഇവര്‍ക്കായി സെന്റ്. സെബാസ്റ്റ്യന്‍ പള്ളിയോട് ചേര്‍ന്ന് ഹെല്‍പ്പ് ഡസ്‌ക് തയ്യാറാക്കിയിരുന്നു. രാവിലെ 9 മുതല്‍ പുറപ്പുഴ, മുട്ടം സി.എച്ച്.സി. കളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധിച്ച് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി. ഇവര്‍ക്കാവശ്യമായ യാത്രാനുമതി ലഭ്യമാക്കുന്നതിന് തൊടുപുഴ തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടി യുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പധികൃതരും മുഴുവന്‍ സമയവും സ്ഥലത്തു ണ്ടായിരുന്നു.  തൊഴിലാളികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണവും വെള്ളവും ഇവിടെ നിന്നും ലഭ്യമാക്കി.

ബുധനാഴ്ച്ചയും 240 തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഇവരുടെ ആരോഗ്യ പരിശോധനയും യാത്രാനുമതിയും ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ മടങ്ങിയ ശേഷം സെന്റ് സെബാസ്റ്റിന്‍സ്‌ പള്ളിയും പാരിഷ് ഹാളും അഗ്നി രക്ഷാസേനയെക്കൊണ്ട് അണുവിമുക്തമാക്കുമെന്നും തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ നിന്ന് 1550 തൊഴിലാളികളാണ് ചൊവ്വാഴ്ച്ച നാട്ടിലേക്ക് മടങ്ങിയത്. 31 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് തൊഴിലാളികള്‍ക്കായി ഉപയോഗിച്ചത്. തൊടുപുഴ 450, ദേവികുളം 300, ഉടുമ്പന്‍ചോല 250, ഇടുക്കി 350, പീരുമേട് 200 എന്നിങ്ങനെയാണ് തൊഴിലാളികള്‍ മടങ്ങിയത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5049/-450-guest-workers-returned-from-Thodupuzha.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →