ജറുസലേം: യുക്രൈനില്‍നിന്നുള്ള ജൂത അഭയാര്‍ഥികള്‍ക്കായി വാതില്‍തുറന്ന് ഇസ്രയേല്‍. രാജ്യത്തെ ജൂത ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള അവസരമായാണ് ഇസ്രയേല്‍ യുക്രൈന്‍ പ്രതിസന്ധിയെ കാണുന്നതെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെബ്രുവരി 24 ന് റഷ്യ യുക്രൈനെ ആക്രമിച്ചതിനു പിന്നാലെ യുക്രൈനിലെ ജൂതരെ ഇസ്രയേല്‍ സര്‍ക്കാര്‍ രാജ്യത്തേക്കു ക്ഷണിച്ചിരുന്നു. ഇവരുടെ വരവ് എളുപ്പത്തിലാക്കാന്‍ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. കീവില്‍നിന്നും ഒഡേസയില്‍നിന്നുമായി ഇതുവരെ 100 യുക്രൈന്‍ ജൂതര്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. വരുന്ന ആഴ്ചകളിലായി 10,000 പേര്‍ എത്തുമെന്നാണു കണക്ക്. യുക്രൈന്‍ ജൂതകുടുംബങ്ങള്‍ക്കായി ഇസ്രയേലിലും െകെയേറിയിരിക്കുന്ന പലസ്തീന്‍ പ്രദേശങ്ങളിലുമായി 1,000 വീടുകള്‍ പണിയുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. യുക്രൈനില്‍നിന്നുള്ള എല്ലാ അഭയാര്‍ഥികള്‍ക്കുമായല്ല, ജൂതര്‍ക്കു മാത്രമായാണ് ഇസ്രയേല്‍ അതിര്‍ത്തി തുറന്നതെന്ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വകലാശാലയിലെ പ്രഫസര്‍ ലന ടാട്ടൗര്‍ അല്‍ ജസീറ ടിവിയോടു പറഞ്ഞു. 1950 ലെ ഇസ്രേലി നിയമപ്രകാരം രണ്ടു ലക്ഷം യുക്രൈന്‍ ജൂതര്‍ ഇസ്രയേലിലേക്കു കുടിയേറാന്‍ യോഗ്യരാണ്. എന്നാല്‍, ആരെയൊക്കെ ജൂതരായി പരിഗണിക്കണമെന്നതു സംബന്ധിച്ചു പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എത്രപേര്‍ക്കു പ്രവേശനം അനുവദിക്കുമെന്നു വ്യക്തമല്ല. ജൂത അഭയാര്‍ഥികളുടെ കുടിയേറ്റ അപേക്ഷകള്‍ സ്വീകരിച്ചു നടപടിയെടുക്കാനായി പോളണ്ട്, മോള്‍ഡോവ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ യുക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇസ്രയേല്‍ ആറു കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.




