കോഴിക്കോട്: ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ടും ഫൈബർ വള്ളങ്ങളും പിടികൂടി. അനധികൃത മത്സ്യബന്ധന രീതികൾ കണ്ടുപിടിക്കുന്നതിന്റെയും തടയുന്നതിന്റെയും ഭാഗമായിടടോയിരുന്നു പരിശോധന ഹാർബർ പരിസരത്ത് ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ ചെറുമത്സ്യം കണ്ടെത്തിയതിനെ തുടർന്ന് നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബോട്ട് കസ്റ്റഡിയിലെടുത്തു. 4,800 കി.ഗ്രാം മിക്‌സഡ് കിളിമീനാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു.
മലമ്പുഴ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനിത കെ.ടി, ബേപ്പൂർ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ്ങ് സബ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് പി. അനീശൻ എ.കെ എന്നിവരുടെ നേതൃത്വത്തിൽ ബേപ്പൂർ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവ പിടികൂടിയത്.സംഘത്തിൽ ഫിഷറീസ് ഗാർഡ് സുരേഷ് ആർ, സീ റെസ്‌ക്യു ഗാർഡുമാരായ താജുദ്ദീൻ, വിഘ്‌നേഷ് എന്നിവരുമുണ്ടായിരുന്നു.
ഉദ്യോഗസ്ഥ സംഘം വള്ളങ്ങളിൽ മണൽ നിറച്ച ചാക്കുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, തെങ്ങിൻ കുലച്ചിലുകൾ എന്നിവ കണ്ടെത്തി. ആഴക്കടലിൽ കൃത്രിമ പാര് ഉണ്ടാക്കി വലിയ കണവ മത്സ്യങ്ങൾ പിടിക്കാൻ വേണ്ടിയാണ് ഇത്തരം അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നത്. ഇത്തരം രീതികൾ കടലിൽ മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം കടലിന്റെ ആവാസ വ്യവസ്ഥക്കും ഭീഷണിയാണ്.
അശാസ്ത്രീയ മത്സ്യബന്ധനം നടത്തിയതിന് യാന ഉടമസ്ഥർക്കെതിരെ കെഎംഎഫ്ആർ ആക്ട് പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധന രീതികൾ ജില്ലയിൽ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ശക്തമാക്കാൻ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി നിർദ്ദേശിച്ചു. പട്രോളിംഗ് ടീമിൽ ഫിഷറി ഗാർഡുമാരായ അനീഷ് എം.വി, രൂപേഷ് റസ്‌ക്യുഗാർഡ് വിഘ്‌നേഷ് എന്നിവരും ഉണ്ടായിരുന്നു




