സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ്‌ അറസ്‌റ്റില്‍

കൊട്ടാരക്കര : ബിസിനസ്‌ പങ്കാളിയായ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ്‌ അറസ്‌റ്റില്‍ . കിംഗ്‌ഫിഷര്‍ എന്ന സിനിമയുടെ നിര്‍മാതാവ്‌ മങ്ങാട്‌ അജിമന്‍സിലില്‍ അംജിത്‌ (46) ആണ്‌ അറസ്റ്റിലായത്‌. അടൂര്‍ കണ്ണങ്കോട്‌ നാലുതുണ്ടില്‍ വടക്കതില്‍ എ ഷബീര്‍(40)നെ എംസി റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലാണ്‌ അറസ്‌റ്റ്‌ . തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ്‌ അറസ്റ്റ്‌.

കേസില്‍ പ്രതികളായ കിളികൊല്ലൂര്‍ ഒരുമ നഗര്‍ -22 കാട്ടുപുറത്ത്‌ വീട്ടില്‍ ടി ദിനേശ്‌ (വാവച്ചി),ചമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ എസ്‌ ഷാഫി , നക്ഷത്രനഗര്‍-112 റഹിയാനത്ത്‌ മന്‍സിലില്‍ വിഷ്‌ണു(22) വയലില്‍ പുത്തന്‍വീട്ടില്‍ പി.പ്രജോഷ്‌(31) കിളികൊല്ലൂര്‍ സ്വദേശി മാഹിന്‍ എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. കേസിലെ ഒരു പ്രതി തീവണ്ടി തട്ടി മരിച്ചു. 2019മെയ്‌ 8ന്‌ രാത്രി എംസി റോഡില്‍ കരിക്കത്തായിരുന്നു സംഭവം. ഗള്‍ഫില്‍ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുളള യാത്രക്കിടെ ഷബീറിന്‍റെ കാര്‍ ആഡംബര വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വടിവാളും ഇരുമ്പുകമ്പിയും കൊണ്ട്‌ ആക്രമിച്ചു. ഡ്രൈവറെ ഓടിച്ചശേഷം ഷബീറിനെ വെട്ടി പരിക്കേല്‍പ്പിച്ചു.

ഷബീറും അംജിത്തും പങ്കാളിത്ത വ്യവസ്ഥയില്‍ ദുബായില്‍ മൊബൈല്‍ കട നടത്തിയിരുന്നു. ഇവര്‍ തമ്മിലുളള സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുന്ന നിലയിലേക്കെത്തിയത്‌. രണ്ടുലക്ഷം രൂപക്കായിരുന്നു ക്വട്ടേഷന്‍. പണം കൂടാതെ ക്വട്ടേഷന്‍ സംഘത്തിലെ മാഹിന്‌ ഗള്‍ഫില്‍ ജോലിയും വാഗ്‌ദാനം ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →