കരിപ്പൂർ വിമാനപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് വഹിക്കുന്നത് നിർത്തലാക്കി എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് വഹിക്കുന്നത് നിർത്തലാക്കിയ എയർ ഇന്ത്യയുടെ തീരുമാനത്തിൽ പരക്കെ ആശങ്ക.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അവരുടെ കുടുംബങ്ങളുമാണ് ഇതോടെ കടുത്ത ആശങ്കയിലായത്.

ഒരു വർഷത്തിനിപ്പുറവും ഗുരുതര പരിക്കുകൾക്ക് ചികിത്സ തുടരുന്ന പൊന്നാനി സ്വദേശി ഷരീഫ്, ചികിത്സ ഏങ്ങനെ തുടരുമെന്നറിയാതെ കുഴങ്ങുകയാണ്. പൊട്ടിയ കാലിന് സർജറിയടക്കം നിരവധി ചികിത്സ ഇനിയും ബാക്കി കിടക്കെയാണ് ചികിത്സ ചെലവ് നിർത്തിയതായി എയർ ഇന്ത്യ കത്തയച്ചത്.

വിമാന ദുരന്തത്തിൽ പൊന്നാനി സ്വദേശി ഷെരീഫിന് ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിതം തീർത്തും ദുരിതത്തിലായി. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷരീഫ്, ഒരു വർഷമായി ചികിത്സ തുടരുകയാണ്.

ശസ്‌ത്രക്രിയകൾ പലത് കഴിഞ്ഞു. പക്ഷേ കമ്പി മുറുക്കിയ കാൽ നിലത്തു കുത്താനായിട്ടില്ല. കാലിന് സ്വാധീനമുണ്ടാകില്ലെന്ന് ഡോക്ടർമാർ തീർത്ത് പറഞ്ഞതാണ്. ഇതിനിടയിലാണ്, ആശുപത്രി ചെലവുകൾ വഹിച്ചിരുന്ന എയർ ഇന്ത്യ അത് നിർത്തുന്നുവെന്ന കത്ത് കിട്ടിയത്. അതോടെ, ഇനിയെന്ത് എന്ന ഞെട്ടലിലാണ് ഷരീഫ്.

ചികിത്സ തുടരണം, ബാക്കിയുള്ള സർജറി നടത്തണം, പക്ഷേ, ചികിത്സാ ചിലവുകൾ എങ്ങനെ വഹിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഇത് ഷെരീഫിന്‍റെ മാത്രം ആശങ്കയല്ല. ദുരന്തത്തിൽ പരിക്കേറ്റ് ഇന്നും ചികിത്സ തുടരുന്ന ഒട്ടേറേ പേരാണ് സമാനമായ ആശങ്ക പങ്കുവെക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →