കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ല; വെറും മോഷണക്കേസായി ഒതുങ്ങും

തൃശ്ശൂർ: കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട കോടതിയില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക വിവരങ്ങള്‍ 16/07/21 വെള്ളിയാഴ്ച പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് പിന്നീട് തീരുമാനിക്കും.

കൊടകര കേസിലെ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നാണ് അന്വേഷണ സംഘം നേരത്തെ സ്വീകരിച്ച നിലപാട്. ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പക്ഷേ പൊലീസിന് ലഭിച്ചില്ല. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ ആരും തന്നെ പണം ബിജെപിയുടേത് ആണ് എന്ന നിലയില്‍ മൊഴി നല്‍കിയിട്ടില്ല. ഇതോടെയാണ് കവര്‍ച്ചാ കേസ് എന്ന നിലയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

22 പ്രതികളാണ് കേസിലുള്ളത്. എന്നാല്‍ ഒരു ബിജെപി നേതാവ് പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ശുപാര്‍ശ കുറ്റപത്രത്തിലുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →