പശുപതി കുമാറിന്റെ മന്ത്രിസ്ഥാനം: ചിരാഗ് ഹൈക്കോടതിയില്‍

പട്ന: ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായി പശുപതി കുമാര്‍ പരസിനെ അംഗീകരിച്ച ലോക്സഭാ സ്പീക്കറുടെ നടപടിക്കെതിരേ എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ചിരാഗിന്റെ പിതാവ് അന്തരിച്ച മുന്‍കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ ഇളയ സഹോദരനാണ് എല്‍.ജെ.പിയുടെ ഹാജിപുരില്‍നിന്നുള്ള ലോക്സഭാംഗം പശുപതി കുമാര്‍ പരസ്. എല്‍.ജെ.പി. പ്രതിനിധിയായി പരസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണു ഹര്‍ജി.

പാര്‍ട്ടിയെ വഞ്ചിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത പരസിനെ എല്‍.ജെ.പിയില്‍ നിന്നു പുറത്താക്കിയതാണെന്നും കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ചിരാഗ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം നടന്ന അട്ടിമറിയില്‍ പരസിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാര്‍ ചേര്‍ന്ന് ചിരാഗിനെ എല്‍.ജെ.പി. അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കി. ഇതിനു തിരിച്ചടിയായി പരസ് ഉള്‍പ്പടെയുള്ള അഞ്ച് എം.പിമാരെ പാര്‍ട്ടിയില്‍നിന്ന് ചിരാഗും പുറത്താക്കി. നിലവില്‍ എല്‍.ജെ.പിയുടെ ആറു ലോക്സഭാംഗങ്ങളില്‍ ചിരാഗ് പസ്വാന്‍ ഒഴികെയുള്ള അഞ്ചു പേരും പരസ് പക്ഷത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →