കാറിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ മകൻ

തിരുവനന്തപുരം: കാറിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ യുവാവ്. നാട്ടുകാര്‍ കാര്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മുന്‍ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂര്‍ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവര്‍ സുഹൃത്തുക്കളാണ്. ഇരുവരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി.

പൊതു സ്ഥലത്തു ബഹളമുണ്ടാക്കല്‍, സ്ത്രീകള്‍ക്ക് മര്‍ദനം, മദ്യപിച്ചു വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മദ്യപിച്ച്‌ അര്‍ധബോധാവസ്ഥയിലായിരുന്നു യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളില്‍ നിന്നു പെണ്‍കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.

ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടര്‍ കുറുകെ നിര്‍ത്തി നാട്ടുകാരിലൊരാള്‍ കാര്‍ തടഞ്ഞു.കാര്‍ നിര്‍ത്തിയതിന് ശേഷം യുവാവ് പെണ്‍കുട്ടിയെ കാറില്‍ നിന്നിറക്കി നാട്ടുകാരുടെ മുന്നില്‍ വെച്ച്‌ വീണ്ടും മര്‍ദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റമായി.

അഡ്വക്കറ്റാണെന്നും മുന്‍ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം ഇയാൾ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു യുവതികള്‍ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. പൊലീസെത്തി യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →