“പറക്കും സിഖ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യയുടെ അത്ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗ് ഒടുവിൽ യാത്രയായി. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലേയ്ക്ക് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് അദ്ദേഹത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബുധനാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ അദ്ദേഹം കോവിഡ് നെഗറ്റീവ് ആയിരുന്നു. ശരീരത്തില്‍ ഓക്സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് അദ്ദേഹത്തെ വീണ്ടും ഗുരുതരാവസ്ഥയിലേയ്ക്ക് എത്തിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് മിൽഖാ സിംഗിനെ ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് നെഗറ്റീവായി രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതാണ് വീണ്ടും അദ്ദേഹത്തെ ഗുരുതരാവസ്ഥയിലേക്കെത്തിച്ചത്.
മിൽഖാ സിംഗിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിംഗ്.

