കടല്‍ക്കൊലക്കേസ്:നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചെങ്കില്‍ മാത്രമേ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാനാകൂവെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ഉള്ളതിനാല്‍ കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന തള്ളിയ കോടതി, വാദം കേള്‍ക്കല്‍ അടുത്തയാഴ്ചത്തേക്കു മാറ്റി. നഷ്ടപരിഹാരത്തുക കെട്ടിവെച്ചാല്‍ കേസ് അവസാനിപ്പിക്കാമെന്നു കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ അത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ലഭിച്ചാലുടന്‍ തുക വെട്ടിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഇതിനു കോടതിയുടെ മറുപടി.

2012ല്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മലയാളികളായ രണ്ടു മത്സ്യത്തൊഴിലാളികളാണു കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലാനോ ലാത്തോറെ എന്നിവരെ ഇറ്റലിയില്‍ വിചാരണചെയ്യണമെന്ന രാജ്യാന്തര ട്രിബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കണമെന്നു സുപ്രീം കോടതിയില്‍ കേന്ദ്രം ആവശ്യമുന്നയിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →