പ്രധാന വിവരങ്ങൾ
- മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ രാവിലെ 6 മണിക്ക് ക്ലിഫ് ഹൗസിലേക്ക് താമസം മാറും.
- അറ്റകുറ്റപ്പണികൾ പൂർണമായിട്ടില്ലെങ്കിലും മാറിത്താമസിക്കാൻ തീരുമാനിച്ചു.
- പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ് വിട്ടുനൽകുന്ന
- നടപടികൾക്ക് ഇതോടെ വഴിയൊരുങ്ങും.

News Portal

തിരുവനന്തപുരം: മുഖ്യമന്ത്രിവി.ഡി. സതീശൻ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ഔദ്യോഗികമായി താമസം മാറും. രാവിലെ 6 മണിക്കാണ് ഗൃഹപ്രവേശം നിശ്ചയിച്ചിരിക്കുന്നത്. അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാറിത്താമസം.
ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർണമായി അവസാനിച്ചിട്ടില്ലെങ്കിലും താമസം ഇനി വൈകിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറുന്നത്. ഇതുവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി താമസിച്ചിരുന്നത്.
കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
മുഖ്യമന്ത്രി അധികാരമേറ്റതിന് ശേഷം ക്ലിഫ് ഹൗസിൽ വൻതോതിലുള്ള നവീകരണ ചെലവുകൾ ഒഴിവാക്കണമെന്നും ലളിതവത്കരണം വേണമെന്നുമുള്ള നിലപാട് സ്വീകരിച്ചിരുന്നു. ഔദ്യോഗിക വസതി പ്രവർത്തനസജ്ജമാക്കാൻ ആവശ്യമായ അടിസ്ഥാന അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.