പ്രധാന വിവരങ്ങൾ
- 14കാരനെ മർദിച്ചെന്ന പരാതിയിൽ കേസ്..
- കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
- തല ചുവരിൽ ഇടിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി.
- വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

News Portal

തിരുവനന്തപുരം, 2026 ജൂൺ 24 –
വട്ടിയൂർക്കാവ് കാവല്ലൂരിൽ 14 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് നടപടി. മർദനമേറ്റ കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ 22ന് രാത്രി എട്ടോടെയാണ് സംഭവം നടന്നതെന്നാണ് പരാതി. വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് കുട്ടിയെ ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിൽ ഇടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് മൊഴി.
നിലത്ത് വീണ കുട്ടിയുടെ നെഞ്ചിൽ മുഷ്ടിചുരുട്ടി ഇടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.