പത്തനംതിട്ട, 2026 ജൂൺ 22 –
എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ വിശ്വാസികളെ തടഞ്ഞ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. പ്രാർഥനാലയങ്ങൾ ആക്രമിക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ ഡിവൈഎഫ്ഐ പ്രതിരോധിക്കുമെന്ന് സംഘടനയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർഎസ്എസും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്നും പാസ്റ്റർ ബിനു വാഴമുട്ടത്തിലിനെ ഒളിപ്പിച്ചത് ഒരു പഞ്ചായത്ത് പ്രസിഡന്റാണെന്നും വിഷ്ണു ഗോപാൽ ആരോപിച്ചു. വനിതാ വിശ്വാസികൾ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് മുന്നിൽ ബിജെപി കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രാർഥനയ്ക്കായി എത്തിയവരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
ഇതിനിടെ സ്ഥാപനവുമായി ബന്ധപ്പെട്ട പീഡന പരാതികൾ അന്വേഷണത്തിലാണ്. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് പാർപ്പിച്ച ശേഷം മർദിച്ചുവെന്നാണ് 17 വയസുകാരന്റെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിന്നാലെ സമാന പരാതിയുമായി 15 വയസുകാരനും രംഗത്തെത്തി. സ്ഥാപന ഉടമ ബിനു വാഴമുട്ടത്തിനെതിരെ മുൻ ജീവനക്കാരിയും ഭീഷണി പരാതി നൽകിയിട്ടുണ്ട്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.