തിരുവനന്തപുരം: ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല.
എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിനു വേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എസ്ഐആറിന്റെ പേരിൽ ദശലക്ഷക്കണക്കിനു വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മീഷൻ നിലപാടിനെതിരെ അന്നുതന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.
വോട്ടർപട്ടികയിൽ പേര് ചേർക്കൽ
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുന്പ് ആരെയും അറിയിക്കാതെ പേരു ചേർക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു.യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യംതന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണെന്നു സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.