ഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന അശാസ്ത്രീയമായ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേസ് മാർച്ച് മാസത്തിൽ വാദം കേൾക്കുന്നതിനായി മാറ്റി.
ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കും
രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അഴിമതിയുടെ പരിധിയിൽ വരുമോ എന്ന് കോടതി പരിശോധിക്കും. “സൂര്യനെയും ചന്ദ്രനെയും ഒഴികെ ബാക്കി എല്ലാം രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്നു” എന്ന ഹർജിക്കാരന്റെ വാദം കോടതി ശ്രദ്ധിച്ചു. അശാസ്ത്രീയമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം കണ്ടുകെട്ടണമെന്നും അവരുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.പൊതുപണം ഉപയോഗിച്ചുള്ള ഇത്തരം വാഗ്ദാനങ്ങൾ സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വോട്ട് ലക്ഷ്യമിട്ടുള്ള സൗജന്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.
