ഇംഫാല്‍: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യക്കൊപ്പം താമസിച്ചിരുന്ന മെയ്തെയ് യുവാവിനെ വെടിവച്ചുകൊന്ന സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നു ഗവര്‍ണര്‍ അജയകുമാര്‍ ബല്ല. പ്രതികൾക്കായി സംസ്ഥാന പോലീസും കേന്ദ്രസേനയും സംയുക്ത തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ പറഞ്ഞു.
ഋഷികാന്തിനെ പുറത്തുനിന്നെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ചുരാചന്ദ്പുരിലെ നത്ജാംഗിൽ ജനുവരി 21 ബുധനാഴ്ച രാത്രിയോടെയാണ് കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലംബം ഋഷികാന്ത സിംഗിനെ (38) വെടിവച്ചുകൊന്നത്. കുക്കി വംശജയായ ഭാര്യ ചിംഗ്നു ഹവോകിപ്പിനൊപ്പം താമസിച്ചിരുന്ന ഋഷികാന്തിനെ പുറത്തുനിന്നെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സംഘടന
നേപ്പാളിൽ ജോലി ചെയ്തിരുന്ന ഋഷികാന്ത് കുക്കി നാഷണൽ ഓർഗനൈസേഷന്റെ (കെഎൻഒ) അനുമതിയോടെയാണ് ഭാര്യക്കൊപ്പം കഴിഞ്ഞത്. അതേസമയം, ഋഷികാന്തിന്റെ സന്ദർശനത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഘടന അവകാശപ്പെട്ടു.
