തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങൾ ഡിസംബർ 13 ശനിയാഴ്ച എട്ടരയോടെ അറിയാനാവും. ഉച്ചയോടെ പൂർണമാകും. എട്ടിന് വിവിധ ജില്ലകളിലെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും.
ലീഡ് നിലയും ഫലവും തത്സമയം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റിൽ (https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in) അറിയാം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ടുചെയ്തത് 2.11 കോടി പേർ
വോട്ടർമാരുടെ എണ്ണം ഇത്തവണ 2.86 കോടിയായി ഉയർന്നിരുന്നു. പട്ടികയിലെ 75 ലക്ഷത്തോളംപേർ വോട്ടുചെയ്തില്ല. അന്തിമകണക്കുകളിൽ പോളിങ് ശതമാനത്തിൽ മാറ്റമില്ല (73.69 ശതമാനം). 2020-ൽ 75.95 ശതമാനമായിരുന്നു. ശതമാനം കുറഞ്ഞെങ്കിലും ഏറ്റവും കൂടുതൽപ്പേർ വോട്ടുചെയ്ത തദ്ദേശതിരഞ്ഞെടുപ്പ് ഇതാണ്, 2.11 കോടി. കഴിഞ്ഞതവണത്തെക്കാൾ 73,866 പേർ കൂടുതൽ. തപാൽ ബാലറ്റുകൾകൂടി കണക്കിലെടുത്താൽ ഇനിയും കൂടും.
