തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് എസ് പി ശശിധരന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ ഉടൻ കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോകും. സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു.
അറസ്റ്റിലാകുന്ന രണ്ടാമത്തെ ഉന്നതനാണ് പത്മകുമാർ
കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഉന്നതനാണ് പത്മകുമാർ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും നേരത്തെ അറസ്റ്റിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണ്.
ആറന്‍മുളയിലെ വീട്ടില്‍ നിന്ന് പത്മകുമാര്‍ രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാന്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പത്മകുമാറിനോട് എസ് ഐ ടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് എസ് ഐ ടി സംഘം ചോദ്യം ചെയ്തു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം.
സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സമയത്ത് പത്മകുമാർ ആയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ്
2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സമയത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചതായി ദേവസ്വം ജീവനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു..
