ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം; പ്രതികൾ ഒളിവില്‍

.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം. ഡല്‍ഹി അശോക് വിഹാറിലുള്ള ലക്ഷ്മിഭായ് കോളേജ് ക്യാംപസിന് സമീപത്ത് വച്ച് ഒക്ടോബർ 26 ഞായറാഴ്ച രാവിലെയാണ് മുകുന്ദ്പുര്‍ സ്വദേശിനിയായ 20-കാരി യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായത്. ജിതേന്ദര്‍, ഇഷാൻ, അർമാൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികളായ മൂന്നുപേരും ഒളിവിലാണ്. നിലവില്‍ ആശുപത്രിയില്‍ തുടരുന്ന വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണ്.

ആസിഡ് ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് പൊള്ളലേറ്റു.

ആശുപത്രി അധികൃതരാണ് ഡല്‍ഹി പോലീസിനെ വിവരമറിയിച്ചത്. ലക്ഷ്മിഭായ് കോളേജിലെ വിദ്യാര്‍ത്ഥിനിയല്ലാത്ത യുവതി കോളേജില്‍ മറ്റൊരാവശ്യത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കോളേജിന് സമീപമെത്തിയപ്പോള്‍ ജിതേന്ദര്‍ എന്നയാൾ ഇഷാന്‍, അര്‍മാന്‍ എന്നിങ്ങനെ രണ്ടുപേര്‍ക്കൊപ്പം ബൈക്കിലെത്തി. ഇഷാനാണ് ആസിഡ് കുപ്പി അര്‍മാന് കൈമാറിയത്. അര്‍മാനാണ് യുവതിക്കുനേരെ ആസിഡ് എറിഞ്ഞതെന്ന് പോലീസ് പറയുന്നു. മുഖത്ത് ആസിഡ് വീഴാതെ ശ്രദ്ധിച്ചുവെങ്കിലും വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റു.

ജിതേന്ദര്‍ ഏതാനും നാളുകളായി തന്നെ പിന്തുടരുകയാണെന്നും ഒരുമാസം മുന്‍പ് താനും ജിതേന്ദറും തമ്മില്‍ വഴക്കുണ്ടായതായും യുവതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഫൊറൻസിക് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകൾ ശേഖരിച്ചു. പ്രതികൾക്കായുളള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →