തിരുവനന്തപുരം: താമരശേരിക്കടുത്ത് അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് നിയമപരമായ അനുമതി വാങ്ങിയാണ് വീണ്ടും പ്രവർത്തനം തുടങ്ങാനിരുന്നതെന്ന് മന്ത്രി എം.ബി.രാജേഷ്. മുൻപ് ഉയർന്ന പരാതികള്‍ സർക്കാർ ഗൗരവത്തോടെ പരിശോധിക്കുകയും പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇനിയും പരാതിയുണ്ടെങ്കില്‍ നിയമപരമായി പരിശോധിക്കാനും തീർപ്പാക്കാനും സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു.
ഛിദ്രശക്തികള്‍ ജനകീയ സമരത്തില്‍ നുഴഞ്ഞുകയറി
മാലിന്യ പ്ലാന്റിന്നേ നേർക്കുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും ഛിദ്രശക്തികള്‍ ജനകീയ സമരത്തില്‍ നുഴഞ്ഞുകയറി നടത്തിയതാണെന്നും മന്ത്രി എം.ബി.രാജേഷ്. പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത ആക്രമണമാണ് നടന്നത്. നാട്ടില്‍ എല്ലാം മുടക്കാൻ നടക്കുന്ന ചില ഛിദ്ര ശക്തികളുണ്ട്. അവരുടെ ഇടപെടല്‍ പ്രകടമാണ്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ല. ഇതിനെ സാധാരണ ജനകീയ പ്രതിഷേധമായി കാണാനാകില്ലെന്നും സ്ത്രീകളെയും കുട്ടികളെയും മറയാക്കി ചിലർ നുഴഞ്ഞു കയറി നടത്തിയ അക്രമമാണിതെന്നും മന്ത്രി പറഞ്ഞു.
