ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ കരാര്‍ പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം ചെയ്യുമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.’ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ ഈ ഘട്ടത്തിലെത്തിയതിലും പലസ്തീനികളുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ഘട്ടത്തിലെത്താനും ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. ഇസ്രയേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, ഉര്‍ദുഗാന്‍ കൂട്ടിച്ചേർത്തു.
ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു
വെടിനിര്‍ത്തല്‍ നടപ്പാക്കി ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിനായിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഗാസയുടെ ഭരണം തങ്ങളുടെ കയ്യില്‍ത്തന്നെയാണെന്ന് ഉറപ്പാക്കുകയാണ് ഹമാസ്. ഒക്ടോബർ 11 ശനിയാഴ്ച ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസിനെ കാണാമായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
