ലണ്ടന്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും സ്ഥിരീകരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.
കൊല്ലപ്പെട്ടവർ ജൂത കൂട്ടായ്മയിലെ അംഗങ്ങൾ.
കൊല്ലപ്പട്ട മൂന്ന് പേരില്‍ 53-കാരനായ ഏഡ്രിയന്‍ ഡോള്‍ബി, 66-കാരനായ മെല്‍വിന്‍ ക്രാവിറ്റ്‌സ് എന്നിവരെ തിരിച്ചറിഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്‌സും ക്രംപ്സലിലെ ജൂത കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. ജൂതരുടെ പുണ്യദിനമായ യോം കിപ്പൂര്‍ ആയിരുന്നു വ്യാഴാഴ്ച. ആക്രമണം നടന്ന സമയത്ത് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു സഭയുടെ സിനഗോഗിൽ ആരാധനയ്ക്കായി ധാരാളം ആളുകളെത്തിയിരുന്നു. ദേവാലയത്തിനു പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി ആളുകളെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
