കോട്ടയം: ലവ് ജിഹാദ് പരാമർശത്തില്‍ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് ആയിരിക്കും തുടർനടപടികള്‍ എടുക്കുക. പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്.
മുസ്ലിം യൂത്ത് ലീഗ് പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നിലവിലെ പ്രസംഗമെന്ന് കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലെ പരാതിക്കാരും യൂത്ത് ലീഗ് ആണ്. അതേസമയം, പിസി ജോർജിന് പിന്തുണയുമായി മകനും ബിജെപി നേതാവുമായ ഷോണ്‍ ജോർജ് രംഗത്തെത്തി. പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ് പറഞ്ഞു

