കോട്ടയം: ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത കേസില്‍ ഗവ. നഴ്സിങ് കോളജിലെ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി. മൂന്നു മാസത്തോളം നീണ്ടു നിന്ന ക്രൂര റാഗിങിനൊടുവിലാണ് വിദ്യാർത്ഥികള്‍ പരാതി നല്‍കിയത്. മൂന്നാം വർഷ വിദ്യാർത്ഥികളാണ് അഞ്ചു പേരും.
ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍, വയനാട് നടവയല്‍ ഞാവലത്ത് ജീവ, മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്, വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ്, കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികള്‍ പരാതി നല്‍കിയതിന് പിന്നാലെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ ഇന്ന്(ഫെബ്രുവരി 12) ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷൻ തേക്കുകയും ചെയ്തു.
2024 നവംബറില്‍ റാഗിങ് തുടങ്ങിയതായാണ് പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയിറ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച് ക്രൂരത കാട്ടിയെന്നുമാണ് പരാതിയില്‍ പറയുന്നത്. കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷൻ തേക്കുകയും ചെയ്തു. ഇതു കൂടാതെ, മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചെന്നും പരാതിയില്‍ പറയുന്നു. ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായുമാണ് പരാതി

