തിരുവനന്തപുരം: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജൻസിയായ സെന്‍റർ ഫോർ ട്രേഡ് ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കില്‍ഡ് വർക്കേഴ്സ് എന്ന സംഘടന പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിട്ടുള്ള പത്രവാർത്ത കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗണ്‍സിലിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്‌ട്-2021 പ്രകാരം കേരളത്തില്‍ ചികിത്സ നടത്തുന്നതിനുള്ള അനുമതി അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവർക്കു മാത്രമാണ്.
അംഗീകൃത യോഗ്യതയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഇല്ലാത്തവർ ചികിത്സ നടത്തിയാല്‍ വ്യാജ ചികിത്സയായി കണക്കാക്കും
2018ലെ സുപ്രീം കോടതി വിധി പ്രകാരം അംഗീകൃത യോഗ്യത ഇല്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദം കൊടുക്കാൻ പാടുള്ളതല്ല എന്നും അത്തരക്കാർക്കെതിരേ നടപടി എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിലെ കെഎസ്‌എംപി നിയമം 2021 ലെ 37 വകുപ്പും ഉപവകുപ്പുകളും പ്രകാരം അംഗീകൃത യോഗ്യതയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഇല്ലാത്തവർ ചികിത്സ നടത്തിയാല്‍ രണ്ടു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയോ ഒരു വർഷം മുതല്‍ നാലു വർഷം വരെ തടവോ രണ്ടും കൂടിയോ ഉള്ള ശിക്ഷ കുറ്റത്തിനനുസരിച്ച് ലഭിച്ചേക്കാവുന്ന കുറ്റമാണ്.
ഐപിസി 1860 ലെ നമ്ബർ 45 ലെ അധ്യായം XVI പ്രകാരമുള്ള വകുപ്പും കുറ്റത്തിനനുസരിച്ച് ചേർക്കാവുന്നതാണ്. ഇത്തരത്തില്‍ അല്ലാതെയുള്ള ഏത് ചികിത്സയും വ്യാജ ചികിത്സയായിട്ടാണ് കണക്കാക്കുന്നത്


