ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേതാക്കള്‍ വോട്ടർമാരെ പണം കൊടുത്തു സ്വാധീനിക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ. വോട്ടർ പട്ടികയിലെ കൃത്രിമത്തെക്കുറിച്ചും
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും കേജരിവാള്‍ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന് കത്തെഴുതി. ബിജെപി നേതാക്കള്‍ ചെയ്യുന്ന തെറ്റിനെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോയെന്നും കേജരിവാള്‍ ഭാഗവതിനോട് ചോദിച്ചു.
പിന്നാക്ക ജാതിയില്‍പ്പെട്ടവരുടെ പേരുകള്‍ ധാരാളമായി വോട്ടർ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നു.
.വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ബിജെപി നേതാക്കള്‍ വ്യാപകമായി പണം നല്‍കുകയാണ്. പിന്നാക്ക ജാതിയില്‍പ്പെട്ടവരുടെ പേരുകള്‍ ധാരാളമായി വോട്ടർ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നു. ആർഎസ്എസ് ഇതിനെല്ലാം പിന്തുണ നല്കുന്നുണ്ടോ? ജനാധിപത്യത്തിന് ഇതാണു ശരിയെന്ന് ആർഎസ്എസ് കരുതുന്നുണ്ടോ? ബിജെപി ജനാധിപത്യത്തെ തകർക്കുകയാണെന്ന് ആർഎസ്എസിനു ബോധ്യമില്ലേയെന്നും കേജരിവാള്‍ ആർഎസ്എസ് അധ്യക്ഷനോട് കത്തില്‍ ചോദിച്ചു.
കള്ളങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ
രോഹിങ്ക്യൻ അഭയാർഥികള്‍ക്കും ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാർക്കും കേജരിവാള്‍ ഡല്‍ഹിയില്‍ അഭയം നല്കി വോട്ടുബാങ്കാക്കി മാറ്റുന്നുവെന്ന് ആരോപിച്ചാണു ബിജെപി തിരിച്ചടിച്ചത്. പുതുവർഷത്തില്‍ പുതിയ തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാഗമായി കേജരിവാള്‍ കള്ളങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ കേജരിവാളിന് കത്തെഴുതി. കേജരിവാള്‍ ഡല്‍ഹിയില്‍ മദ്യം പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും രാജ്യവിരുദ്ധ ശക്തികളില്‍നിന്നു സംഭാവനകള്‍ സ്വീകരിക്കുന്നത് നിർത്തണമെന്നും സച്ച്ദേവ കത്തില്‍ ആവശ്യപ്പെട്ടു
