വാഷിംഗ്ടണ്‍ ഡിസി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഈ വിഷയത്തില്‍ യുഎസ് ഒരുതരത്തിലുമുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും വക്താവ് അറിയിച്ചു.
അതിർത്തിയിലെ സംഘർഷം കുറയുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു
ഞങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും യഥാർഥ നിയന്ത്രണരേഖയില്‍ നിന്നും സൈനികരെ പിൻവലിക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അതിർത്തിയിലെ സംഘർഷം കുറയുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.- മില്ലർ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദെപ്‌സാംഗ്, ഡെംചോക്ക് മേഖലകളിലെ പിന്മാറ്റ പ്രക്രിയ ഏതാണ്ട് അവസാനിച്ചു
അതേസമയം, കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ഡെംചോക്ക് മേഖലകളിലെ പിന്മാറ്റ പ്രക്രിയ ഏതാണ്ട് അവസാനിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ എഎൻഐയോട് പറഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഒഴിയുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ നീക്കം ചെയ്യുന്നതും പരസ്പരം പരിശോധിച്ച് വരികയാണെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
