ഡൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബർ 8ന് . രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകള്‍ എണ്ണിത്തുടങ്ങുക. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്.
എക്‌സിറ്റ് പോള്‍ ഫലങ്ങൾ രണ്ട് സംസ്ഥാനങ്ങളിലും അനുകൂലമായതിന്റ ആവേശത്തിലാണ് കോണ്‍ഗ്രസ്. വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ വ്യക്തമായ ലീഡ് ഉറപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ട്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറൻസ് -കോണ്‍ഗ്രസ് സർക്കാരും ഹരിയാനയില്‍ കോണ്‍ഗ്രസും അധികാരത്തില്‍ വരുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഹരിയാനത്തില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കർശന സുരക്ഷാ വലയത്തിൽ
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച അരമണിക്കൂർ പിന്നിടുമ്പോള്‍ തന്നെ ലീഡ് അറിയാൻ സാധിക്കും. തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കർശന സുരക്ഷാ വലയത്തിലാണ്. കൂടുതല്‍ സേനയെയും വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഫലം വന്നതിനുശേഷം അക്രമ സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്
