അധികാരത്തിന്‍റെ മൂന്നാമൂഴം; മോദി വീണ്ടും പ്രധാനമന്ത്രിയാകും, നേതാവായി നിര്‍ദേശിച്ച് രാജ്നാഥ് സിങ്

സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു.മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്.

തുടര്‍ന്ന് കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നത്ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ.
11.30ഓടെ രാജ്നാഥ് സിംഗും അമിത് ഷായും എന്‍ഡിഎ എംപിമാരെ കണ്ടു. തുടര്‍ന്ന് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്‍റലെത്തി. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ആരംഭിച്ച് ഉച്ചയ്ക്ക് 12ഓടെയാണ് മോദി എത്തിയത്. പാര്‍ലമെന്‍റിലേക്ക് പ്രവേശിച്ച മോദിയെ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മോദി എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്തു. ഭരണഘടന തൊട്ടുതൊഴുതശേഷം യോഗത്തില്‍ ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും തൊട്ടടുത്തായി മോദി ഇരുന്നു.
നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയർത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തില്‍ പറഞ്ഞു.പാർലമെന്‍റിലെ സെൻട്രൽ ഹാളിലാണ് യോ​ഗം നടക്കുന്നത്. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷൻമാരും ഈ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ എന്‍ഡിഎയുടെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നൽകും. ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കൾ ദില്ലിയില്‍ എത്തും. അതേസമയം സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.

Share
അഭിപ്രായം എഴുതാം