കോഴിക്കോട്: കോൺഗ്രസിലെ പുനഃസംഘടനയെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് കെ. മുരളീധരൻ എംപി. കോൺഗ്രസ് എല്ലാക്കാലത്തും ഇങ്ങനെ തന്നെയായിരുന്നെന്നും , ഹൈക്കമാൻഡിൽ ചെന്ന് പരാതി പറയാനുള്ള അവകാശം എല്ലാ കോൺഗ്രസുകാർക്കു മുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസിലെ അവസാന വാക്ക് എന്നും പാർലമെന്‍ററി പാർട്ടി നേതാവും പിസിസി പ്രസിഡന്‍റുമാണ്. തന്‍റെ മണ്ഠലത്തിലെ ബ്ലോക്ക് പ്രസിഡന്‍റിനെ അറിഞ്ഞത് പത്രലൂടെയാണെന്നും ഇത് പാർട്ടിയുടെ ഒരു കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊന്നും പൊട്ടിത്തെറിക്കേണ്ട കാര്യമില്ല, കോൺഗ്രസിനെ ജയിപ്പിക്കാൻ ജനം തയ്യാറാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന് പാർട്ടിക്കുള്ളിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗം ചേർന്നതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആളല്ല, അവരോക്കെ മുതിർന്ന നേതാക്കളല്ലോ എന്നും പറഞ്ഞ അദ്ദേഹം പരസ്യപ്രസ്താവന എത്രത്തോളം ഗുണം ചെയ്യുമെന്ന് അവർതന്നെ ആലോചിക്കണമെന്നും കൂട്ടിച്ചേർത്തു.
വിമർശിക്കാൻ സ്വാതന്ത്രമുണ്ട്, എന്നാലത് ബഹളത്തിന് വഴിവയ്ക്കാനാവരുത്. 2004 ൽ ഇന്ത്യയിൽ ഭരണമാറ്റമുണ്ടായപ്പോൾ അതിന്‍റെ സന്തോഷം ആസ്വദിക്കാൻ കേരളത്തിന് കഴിഞ്ഞില്ല, 2024 ൽ ഇന്ത്യയിൽ ഭരണമാറ്റമുണ്ടാവും അതിന്‍റെ സന്തോഷമാഘോഷിക്കാൻ കേരലത്തിന് കഴിയണം. അതിന് പരസ്പരം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി രക്ഷപെടാനുള്ള സിപിഎമ്മിന്‍റെ ഗൂഢതന്ത്രമാണിതെന്നും അതുകൊണ്ടുതന്നെ ഞങ്ങൾ ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെ ഒരു ചുക്കും ചെയ്യാൻ സർക്കാരിനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



