തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം 2023 ജൂൺ 9 അർദ്ധരാത്രി മുതൽ തുടങ്ങും. 2023 ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. അൻപത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ മീൻപിടിക്കാനാകില്ല. മത്സ്യസമ്പത്ത് സംരക്ഷിക്കാനായിട്ടാണ് യന്ത്രവത്കൃതബോട്ടുകളുടെ ആഴക്കടൽ മീൻപിടുത്തത്തിന് 52 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുളളത്.
പത്തുംപതിനഞ്ചും ദിവസത്തേക്ക് കടലിൽപോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. വരുമാനത്തിനായി മറ്റ് ജോലികൾക്ക് പോകുന്ന തൊഴിലാളികളുമുണ്ട്. ചെറിയ വളളങ്ങൾക്കും മറ്റും മീൻപിടിക്കുന്നതിനു വിലക്കില്ല. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്.
കൊല്ലം ജില്ലയിൽ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ. ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി. ബോട്ടുടമകൾക്ക് ലക്ഷങ്ങളുടെ ചെലവാണ്.




