ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുകയും ഏകനാഥ് ഷിൻഡേ ബിജെപിയുടെ പിന്തുണയോടെ കൂടി ഭരണം പിടിക്കുകയും ചെയ്ത നടപടികളിൽ ഉണ്ടായിരുന്ന കേസുകളിൽ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് നിർണായകമായ വിധി പ്രഖ്യാപിച്ചു. ഷിൻഡേയ്ക്ക് അനുകൂലമായി വിപ്പ് നൽകിയ സ്പീക്കറുടേയും ഷിൻഡേയെ സത്യപ്രതിജ്‌ഞയ്ക്കു ക്ഷണിച്ച ഗവർണറുടേയും നടപടികൾ ഭരണഘടനാനുസൃതമല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. എന്നാൽ സ്വയം തീരുമാനമെടുത്ത് ഉദ്ധവ് താക്കറേ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനാൽ തിരികെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കുവാൻ കഴിയുകയില്ല എന്നും വിധിയിൽ പറഞ്ഞു. അതോടെ ഏകനാഥ് ഷിൻഡേയ്ക്ക് മുഖ്യമന്ത്രി പദത്തിൽ തുടരുവാൻ കഴിയും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ എം ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹിലി, പി എസ് നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. വിധി കൂടുതൽ വിപുലമായ ബെഞ്ചിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്. 2023 ഫെബ്രുവരി 14 മുതലാണ് ഭരണഘടനാ ബെഞ്ച് ഈ കേസ് കേട്ടു വന്നിരുന്നത്. 2023 മാർച്ച് 16ന് വിധി പറയാനായി മാറ്റിവെച്ചു. 2023 മെയ് 11ന് വിധി ഉണ്ടായിരിക്കുന്നത്.

