ദില്ലി: ഐഎഎസ്. ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ലോക്സഭാ മുൻ എം.പി. ആനന്ദ് മോഹൻ സിങ്ങിനെ ജയിൽ മോചിതനാക്കിയ ബീഹാർ സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ഹർജികളിൽ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനവും കക്ഷി ചേർന്നിട്ടുണ്ട്. ബീഹാർ സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും കണ്ണന്താനം ഹർജിയിൽ ആവശ്യപ്പെടുന്നു.
ജയിൽ മാനുവലിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ആനന്ദ് മോഹന് മോചനത്തിന് വഴിയൊഴുക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ബീഹാർ സർക്കാർ, ആനന്ദ് മോഹൻ എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്. കൊലക്കേസിൽ ജയിലിലായിരുന്ന ലോക്‌സഭാ മുൻ എം.പി. ആനന്ദ് മോഹൻ സിങ് ഉൾപ്പെടെ 27 പേരെയാണ് നിതീഷ് കുമാർ സർക്കാർ മോചിതരാക്കിയത്. ബിഹാർ ജയിൽ മാനുവലിൽ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് ഇത്രയധികം പേർക്ക് മോചനം നൽകിയത്.
1994 ൽ ആണ് ഐഎഎസ് ഓഫീസർ ജി. കൃഷ്ണയ്യ കൊല്ലപ്പെട്ട കേസിലാണ് ആനന്ദ് മോഹൻ ശിക്ഷ അനുഭവിച്ചിരുന്നത്. ഗോപാൽഗഞ്ചിലെ ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്നു കൃഷ്ണയ്യ. എംപിയായിരുന്ന ആനന്ദ് മോഹൻ സിങ്ങിന്റെ പ്രകോപനത്തെത്തുടർന്ന് അദ്ദേഹത്തെ ആൾക്കൂട്ടം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

