തിരുവനന്തപുരം : എഐ ക്യാമറ ഇടപാട് പോലെ കെ ഫോണിലും സമാനമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിലെ ടെൻഡർ തുകയേക്കാൾ കൂടുതൽ തുക നൽകി. എ ഐ ക്യാമറ ക്രമക്കേടിൽ ആരോപണ വിധേയരായ SRIT, പ്രസാഡിയോ കമ്പനികൾക്ക് കെ.ഫോൺ അഴിമതിയിലും ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കെ ഫോണിലെ അഴിമതി സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി വിഷയങ്ങളുമായി ബന്ധപ്പെട്ട് 2023 മെയ് മാസം 20ന് സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു
2017ൽ ആരംഭിച്ച കെ ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി 1028 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഒമ്പത് വർഷത്തെ കരാറാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിന് നൽകിയത്. എന്നാൽ കമ്പനിക്ക് കരാർ തുകയായി നൽകിയതോ 1531 കോടി രൂപ. ഇതിൽ 500 കോടിയോളം രൂപയുടെ ടെൻഡർ എക്സസ്സ് നടന്നുവെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം.
എഐ ക്യാമറയിൽ എന്ന പോലെ കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് മുഖ്യമന്ത്രിയുടെ മുൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആണ്. വ്യവസായ വകുപ്പിന്റെ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുക യാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകും എന്ന ചോദ്യമാണ് വി ഡി സതീശൻ ഉയർത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

