റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: സമഗ്ര വികസനം ലക്ഷ്യം; 180 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത്

March 19, 2023 - 8:56 am

സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുക, വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം. 180,10,06,594 രൂപയുടെ വരവും 176,48,50,000 രൂപയുടെ ചെലവും 3,61,56,594 രൂപയുടെ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്റെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍  അവതരിപ്പിച്ചത്.

ചെറുകിട -പരമ്പരാഗത വ്യവസായങ്ങള്‍, ടൂറിസം, ഊര്‍ജം, ഗതാഗതം എന്നീ മേഖലകളില്‍ നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. നിലവിലെ ഖര -ദ്രവ  മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ തുടരും. ഭൂരഹിതരും ഭവനരഹിതരും അഗതികളും ഇല്ലാത്ത ജില്ല യാഥാര്‍ഥ്യമാകും. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും. പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു പഠനനിലവാരം ഉയര്‍ത്തും. സൗരോര്‍ജ പദ്ധതികളും നടപ്പാക്കും. സാമ്പത്തിക വളര്‍ച്ച, ഉപജീവന സുരക്ഷ, സുസ്ഥിരവികസനം, സാമൂഹ്യനീതി, തുല്യത എന്നിവ ഉറപ്പാക്കി ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായത്തോടെ ജീവിത ഗുണമേന്മ വര്‍ധിപ്പിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം
കാര്‍ഷികോല്‍പന്നങ്ങളുടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പത്തായം നിറ പദ്ധതിക്ക് ഒരു കോടിയും എള്ളുകൃഷി, മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ സംരംഭങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന എള്ളകം പദ്ധതിക്ക് 25 ലക്ഷം രൂപയും ഫാം ടൂറിസത്തിന് 20 ലക്ഷം രൂപയും സംയോജിത നെല്‍കൃഷി വ്യാപനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കാര്‍ഷിക ചരിത്രങ്ങളും പൈതൃകങ്ങളും പുനരാവിഷ്‌കരിക്കുന്ന ക്രോപ്പ് മ്യൂസിയം, സ്‌കൂളുകളില്‍ മാതൃക കൃഷിത്തോട്ടം,  ചെറുധാന്യങ്ങളുടെ ഉത്പാദനം, ഫെന്‍സിങ്, ടിഷ്യു കള്‍ച്ചര്‍ വാഴകളുടെ ഉത്പാദനം, മഴമറ, നെല്‍കൃഷി വ്യാപനം, ഫാമുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയും ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്.

ഹരിത മേഖലയില്‍ 55 കോടി
ഒഴിഞ്ഞ പ്രദേശങ്ങളില്‍ വിദേശ മാതൃകയില്‍ ശൗചാലയ മാലിന്യം സംസ്‌കരിക്കുന്നതിന് ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പൊതുവിടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സംബന്ധിച്ച പരാതികള്‍, ഫോട്ടോ ഉള്‍പ്പെടെ ജില്ലാ പഞ്ചായത്തില്‍ കേന്ദ്രീകരിച്ച സോഫ്റ്റ്‌വെയര്‍ സംവിധാനത്തില്‍ എത്തിക്കുന്ന ഇല്ലം കൊല്ലം ഡിജിറ്റല്‍ പരാതിപ്പെട്ടി, ജില്ലാ ആശുപത്രികളിലും സ്‌കൂളുകളിലും ആസൂത്രണം ചെയ്യുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഒഴുകാം ശുചിയായി ജലശുദ്ധി പദ്ധതി തുടങ്ങി ഹരിത മേഖലയില്‍ 55 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യസംരക്ഷണം ഉറപ്പാക്കും
ജില്ലാ ആശുപത്രിയില്‍ പെറ്റ് സി ടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കല്‍, ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, മെഡിക്കല്‍ ലൈബ്രറി, ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഫിറ്റിങ് സെന്റര്‍ വിപുലീകരണം, മൊബൈല്‍ ദന്തല്‍ കെയര്‍, മാലിന്യ സംസ്‌കരണം, വിക്ടോറിയ ആശുപത്രിയിലെ വിവിധ പദ്ധതികള്‍, തീരദേശ മേഖല, പരമ്പരാഗത തൊഴിലാളി മേഖല കേന്ദ്രീകരിച്ച് മൊബൈല്‍ ക്യാന്‍സര്‍ ഡിറ്റക്ഷന്‍ യൂണിറ്റ് എന്നിവ ഒരുക്കുന്നതിന് തുക ഉറപ്പാക്കിയിട്ടുണ്ട്.

മൃഗസംരക്ഷണം/ ക്ഷീരവികസനം/ മത്സ്യമേഖല
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി അനുവദിക്കുന്നതിന് രണ്ട് കോടി അടക്കം  തെരുവുനായ്ക്കളുടെ വര്‍ധനവ് നിയന്ത്രിക്കുന്ന എബിസി പദ്ധതി, സങ്കരയിനം നായകളുടെ ബ്രീഡിങ്, ക്ഷീരഗ്രാമം പദ്ധതി, ഡയറി ക്ലബ്ബുകള്‍, പുല്‍കൃഷി വികസനം, കുരിയോട്ടുമല ഹൈടെക് ഡയറി ഫാമിലെ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ ഉത്പാദനം തുടങ്ങിയവയ്ക്ക് തുക ഉറപ്പാക്കിയിട്ടുണ്ട്.

പൊതു കുളങ്ങളില്‍ മത്സ്യകൃഷി, ലൈഫ് ഫിഷ് മാര്‍ക്കറ്റ്, തീരദേശ ഉള്‍നാടന്‍ മത്സ്യമേഖലകളെ സ്ത്രീകള്‍ക്ക് തൊഴിലവസരവും വരുമാനവും ഉറപ്പാക്കുന്ന തീരം സുന്ദരം, മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ മാറ്റി എല്‍ പി ജി എന്‍ജിനുകളാക്കി പരിവര്‍ത്തനം പദ്ധതി തുടങ്ങിയവയ്ക്ക്  തുക ഉറപ്പാക്കി.

യുവജനക്ഷേമം, കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍
യുവജനക്ഷേമം മുന്‍നിര്‍ത്തി തൊഴില്‍മേള, സ്റ്റാര്‍ട്ട്-അപ്പുക്കളുടെ പ്രോത്സാഹനത്തിനു സബ്സിഡി, നഴ്സിങ് കഴിഞ്ഞവര്‍ക്ക് സ്റ്റൈപ്പന്‍ഡ് ഓടുകൂടി പരിശീലനം, തൊഴില്‍ദായക മത്സര പരീക്ഷാ പരിശീലന എന്നിവയ്ക്കും തുക അനുവദിച്ചു. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളില്‍ ടര്‍ഫ് നിര്‍മിക്കുന്നതിന് രണ്ടു കോടി, സ്റ്റേഡിയങ്ങളുടെയും കളിസ്ഥലങ്ങളുടെയും നവീകരണത്തിന് 50 ലക്ഷം ഉള്‍പ്പെടെ ഇന്‍ഡോര്‍ സ്റ്റേഡിയം കം ദുരിതാശ്വാസ കേന്ദ്രം നിര്‍മാണം, സ്‌കൂളുകളുടെ കളിസ്ഥല നവീകരണം, ഒ എന്‍ വി സ്‌ക്വയര്‍, ആര്‍ട്സ് ഫെസ്റ്റ് സംഘാടനം എന്നിവയ്ക്ക് ഉള്‍പ്പെടെ  തുക അനുവദിച്ചു.

വനിതാക്ഷേമം ഉറപ്പാക്കും
പരമ്പരാഗത കൈത്തൊഴിലാളികളുടെ  ഗ്രൂപ്പ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കോടി, വനിതാ സംരംഭകത്വ വികസനത്തിന് രണ്ടുകോടി, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തന വിപുലീകരണത്തിന് 10 ലക്ഷം രൂപ എന്നിവക്ക് പുറമെ കൈത്തറി മുണ്ടുകള്‍ ഉത്പ്പാദിപ്പിക്കുന്ന വേണാട് ദോത്തി, വനിതകളുടെ ആരോഗ്യ സംരക്ഷണത്തിന്  സെന്റര്‍, കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് മെന്‍സ്ട്രൂവല്‍ കപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനും തുക നീക്കിവെച്ചു.

വിദ്യാഭ്യാസത്തിന് ഊന്നല്‍
വിദ്യാഭ്യാസ മേഖലയില്‍ ഗ്രന്ഥപുര, പഠനസഹായി നല്‍കുന്ന പദ്ധതിയായ വിദ്യാപോഷിണി, സയന്‍സ് ഫെസ്റ്റ്, സഞ്ചരി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ലാപ്ടോപ് വിതരണം, ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവയ്ക്കും തുക വകയിരുത്തി.

സാമൂഹ്യ ക്ഷേമത്തിന് ബഹുതല പദ്ധതികള്‍
സാമൂഹ്യക്ഷേമ മേഖലയില്‍  നിരവധി പദ്ധതികള്‍ക്ക് തുക നീക്കി വെച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആജീവനാന്ത സംരക്ഷണം ഉറപ്പാക്കുന്നതിന് ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള തെറാപ്പി സെന്ററുകള്‍ ഒരുക്കും. കമ്മ്യൂണിറ്റി ലിവിങ് സാധ്യമാക്കുന്നതിന് റസിഡന്‍ഷ്യല്‍ കോട്ടേജുകള്‍ നിര്‍മിക്കും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് ഭക്ഷണം കിറ്റ് വിതരണം ചെയ്യുന്ന നിറവ് പദ്ധതി തുടരും. എച്ച് ഐ വി ബാധിതര്‍ക്ക് പോഷകാഹാരം നല്‍കുന്നതിനായി തുക വകയിരുത്തി.

ട്രാന്‍സ്ജെന്‍ഡേഴ്സിന്  പുനരധിവാസത്തിനായി ട്രാന്‍സ് ഷെല്‍ട്ടറിന്  തുടക്കം കുറിക്കുന്നതിന് 25 ലക്ഷം രൂപയും  ഈ വിഭാഗത്തിലെ പത്ത് ഗുണഭോക്താക്കള്‍ക്ക് ജീവനോപാധിയായി ഓട്ടോറിക്ഷ നല്‍കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. വയോജന ക്ഷേമം  ഉറപ്പാക്കുന്നതിനായി വയോസെന്ററുകള്‍, ക്ലബ്ബുകള്‍ രൂപീകരിക്കും. ജില്ലാ ആശുപത്രിയിലെ ജെറിയാട്രിക് വാര്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മാനസിക ഉല്ലാസ സംവിധാനങ്ങളും ഒരുക്കും. വൃദ്ധജന സംരക്ഷണകേന്ദ്രമായ ശരണാലയത്തിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കായും തുക വകയിരുത്തി.

പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ സാമൂഹിക പഠനകേന്ദ്രം സ്ഥാപിച്ച് വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് പഠന കൂട്ടായ്മ രൂപീകരിക്കുന്നതിനും മറ്റും 50 ലക്ഷം വകയിരുത്തി. കൂടാതെ ട്രൈബല്‍ ഫെസ്റ്റ്  സംഘടിപ്പിക്കുന്നതിനും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിത്യരോഗികള്‍, നിരാലംബര്‍ എന്നിവര്‍ക്ക് പോഷകാഹാര വിതരണത്തിനും തുക നീക്കിവെച്ചു.

ഇവയ്ക്ക് പുറമേ പ്രാദേശിക സാമ്പത്തിക വികസനം, കുടിവെള്ളം ഉറപ്പാക്കല്‍, ഭവന നിര്‍മാണം, പുനരുദ്ധാരണം, മണ്ണ് ജലസംരക്ഷണം, ടൂറിസം വികസനം, ഭരണഘടന സാക്ഷരത തുടര്‍ പ്രവര്‍ത്തനങ്ങള്‍, ജീവനം കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി തുടങ്ങിയ മേഖലകളിലും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *