കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിനിടയിൽ കുപ്പിവള പൊട്ടി കയ്യിൽ കുത്തിക്കയറി കൈ മുറിഞ്ഞു വസ്ത്രം മുഴുവൻ രക്തത്തിൽ കുതിർന്നിട്ടും മത്സരം തുടർന്നു. അവസാനിച്ച ശേഷം കുഴഞ്ഞു വീണ പെൺകുട്ടിയുടെ വാർത്ത ഏറെ ഞെട്ടലോടെയാണ് നാം വായിച്ചറിഞ്ഞത്. കുട്ടിയുടെ നിശ്ചയദാർഢ്യത്തെ വാഴ്ത്തിപ്പാടുമ്പോഴും അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടവും സംഘാടകരുടെ ആലംഭവാവവും അക്കമിട്ടെണ്ണി പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഹെൽത്ത് ആൻഡ് സേഫ്റ്റി എന്നത് എത്രത്തോളം ഉദാസീനമായിട്ടാണ് നമ്മൾ കൈകാര്യം ചെയ്യുന്നതെന്ന് വെളിവാക്കുന്ന സംഭവമാണിതെന്ന് പോസ്റ്റിൽ പറയുന്നു. പൊട്ടാവുന്ന കുപ്പിവളകൾ ഇട്ടു മത്സരിക്കാൻ അനുവാദം കൊടുക്കുന്നിടത്തു നിന്ന് തുടങ്ങുന്നു അലംഭാവമെന്ന് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിനിടയിൽ കുപ്പിവള പൊട്ടി കയ്യിൽ കുത്തിക്കയറി കൈ മുറിഞ്ഞു വസ്ത്രം മുഴുവൻ രക്തത്തിൽ കുതിർന്നിട്ടും മത്സരം തുടർന്നു, അവസാനിച്ച ശേഷം കുഴഞ്ഞു വീണ പെൺകുട്ടിയും സംഘവും എ ഗ്രേഡ് നേടിയതിനെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകളാണ് സോഷ്യൽ മീഡിയയിലും പത്രങ്ങളിലും. ഹെൽത്ത് ആൻഡ് സേഫ്റ്റി എന്നത് എത്രത്തോളം ഉദാസീനമായിട്ടാണ് നമ്മൾ കൈകാര്യം ചെയ്യുന്നതെന്ന് വെളിവാക്കുന്ന സംഭവമാണിത്. പൊട്ടാവുന്ന കുപ്പിവളകൾ ഇട്ടു മത്സരിക്കാൻ അനുവാദം കൊടുക്കുന്നിടത്തു നിന്ന് തുടങ്ങും ഈ അലംഭാവം. മത്സരത്തിനിടയിൽ ഇത്തരമൊരു അപകടം ഉണ്ടായാൽ അവിടെ വെച്ച് മത്സരം നിർത്തിക്കാനുള്ള ഉത്തരവാദിത്തം കാണിക്കാത്ത സംഘാടകരും വിധികർത്താക്കളും ഒരുപോലെ തെറ്റുകാരാണ്. ഇങ്ങനെ കൈ മുറിയുമ്പോൾ wrist ലെ രക്തക്കുഴലുകളും നാഡികളും മുറിയാനുള്ള സാധ്യത ഏറെയാണ്. അമിതരക്തസ്രാവം മരണത്തിനു വരെ കാരണമാകാം. കുപ്പിവളയിലെ പൊട്ടിയ സ്ഫടികക്കഷണങ്ങൾ tendon, മസിൽ എന്നിവയിൽ കേറിയാൽ പിന്നീടത് പുറത്തടുക്കുക എന്നത് വൈക്കോൽക്കൂനയിൽ സൂചി തിരയുന്നത് പോലെയാവും. കയ്യുടെ ചലനത്തിനുമനുസരിച്ചു ഈ പൊട്ടിയ കുപ്പിക്കഷണങ്ങൾ സ്ഥാനം മാറിക്കൊണ്ടിരിക്കാനുള്ള സാധ്യത ഏറെയാണ്.
അത് പോലെ തന്നെ വിമർശിക്കപ്പെടേണ്ടതാണ് സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളും ഇതിനെ സെലിബ്രേറ്റ് ചെയ്യുന്നവരും. ചത്താലും വേണ്ടൂല്ല, ഒരു കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവമെന്ന് പുതു തലമുറയുടെ മനസ്സിൽ ഉറപ്പിക്കുന്നതാണ് ഇത്തരം പ്രവർത്തികൾ.



