മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ കൊച്ചിയില്‍ നടക്കുന്ന മിനി താര ലേലത്തിനായുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു.405 താരങ്ങളുടെ പട്ടികയാണ് ബി.സി. സി.ഐ. ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബർ 23 നാണ് മിനി ലേലം. 405 പേരില്‍ 273 ഇന്ത്യക്കാരും 132 വിദേശ കളിക്കാരുമാണ്. നാല് താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
10 ഫ്രാഞ്ചൈസികള്‍ക്കായി പരമാവധി 87 സ്ലോട്ടുകളാണ്. അതില്‍ 30 എണ്ണം വിദേശ കളിക്കാര്‍ക്കായുള്ള സ്ലോട്ടാണ്. 206.5 കോടി രൂപയാണ് ഫ്രാഞ്ചൈസികള്‍ക്ക് ബാക്കിയുള്ള ലേലത്തുക. ഏറ്റവും വലിയ ലേല തുക ബാക്കിയുള്ളതു ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനാണ്. 42.25 കോടി രൂപ ബാക്കിയുണ്ട്. 7.05 കോടി രൂപ ബാക്കിയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കുറവ് തുക. ലേലത്തില്‍ ഇത്തവണ ഓരോ ടീമിനും 90 കോടി രൂപ ശമ്പള പരിധി കൂടാതെ അഞ്ച് കോടി രൂപ അധികമായി ലഭിക്കും. ഉച്ചയ്ക്ക് 2.30 മുതലാണു താര ലേലം. ഇം ണ്ടിന്റെ ട്വന്റി20 സ്‌പെഷലിസ്റ്റുകളായ സാം കുറാന്‍, ബെന്‍ സ്‌റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കു കോടികള്‍ നേടാനുള്ള അവസരമാണ്.
ലേലത്തിലെ രണ്ടാം സെറ്റിലാണ് (ഓള്‍റൗണ്ടര്‍മാര്‍) അവരെ പെടുത്തിയത്. ബെന്‍ സ്‌റ്റോക്‌സിനും സാം കുറാനും ഗ്രീനിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. ഷാക്കിബ് അല്‍ ഹസന്‍ (1.5 കോടി രൂപ), ജാസണ്‍ ഹോള്‍ഡര്‍ (രണ്ട് കോടി), സികന്ദര്‍ റാസ (രണ്ട് കോടി), ഒഡിയന്‍ സ്മിത്ത് (അരക്കോടി) എന്നിവരും രണ്ടാം സെറ്റിലുണ്ട്. മായങ്ക് അഗര്‍വാള്‍, ഇം ണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക് തുടങ്ങിയവരാണ് ഒന്നാം സെറ്റിലെ (ബാറ്റര്‍മാര്‍) പ്രമുഖര്‍.
മായങ്ക് അഗര്‍വാളിന് ഒരു കോടിയാണ് അടിസ്ഥാന വില. ഹാരി ബ്രൂക് (1.5 കോടി), അജിന്‍ക്യ രഹാനെ (അരക്കോടി), ജോ റൂട്ട് (ഒരു കോടി), റീലി റോസു (രണ്ട് കോടി), കെയ്ന്‍ വില്യംസണ്‍ (രണ്ട് കോടി) എന്നിങ്ങനെയാണ് ഒന്നാം സെറ്റ്. വിക്കറ്റ് കീപ്പര്‍മാരുടെ (മൂന്നാം സെറ്റ്) പട്ടികയില്‍ ടോം ബാന്റണ്‍ (രണ്ട് കോടി), ലിട്ടന്‍ ദാസ് (അരക്കോടി), ഹെന്റിച് €ാസാന്‍ (ഒരു കോടി), കുശല്‍ മെന്‍ഡിസ് (അരക്കോടി), നികോളാസ് പൂരാന്‍ (രണ്ട് കോടി), ഫില്‍ സാള്‍ട്ട് (രണ്ട് കോടി) എന്നിവരാണ്. പേസര്‍മാരുടെ പട്ടികയില്‍ (നാലാം സെറ്റ്) ക്രിസ് ജോര്‍ദാന്‍ (രണ്ട് കോടി), ആഡം മില്‍നെ (രണ്ട് കോടി) എന്നിവരാണു മുന്നില്‍. ജായ് റിച്ചാഡ്‌സണ്‍ (ഒന്നരക്കോടി), ഇഷാന്ത് ശര്‍മ (അരക്കോടി), റീസ് ടോപ്‌ലെ (മുക്കാല്‍ കോടി), ജയദേവ് ഉനാത്കട്ട് (അരക്കോടി) എന്നിവരാണ്. സ്പിന്നര്‍മാരുടെ അഞ്ചാം സെറ്റില്‍ അകീല്‍ ഹുസൈന്‍ (ഒരു കോടി), മായങ്ക് മര്‍കാണ്ഡെ (അരക്കോടി), മുജീബ് ഉര്‍ റഹ്‌മാന്‍ (ഒരു കോടി), ആദില്‍ റഷീദ് (രണ്ട് കോടി), താബ്രിസ് ഷാംസി (ഒരു കോടി), ആഡം സാംപ (ഒന്നരക്കോടി) എന്നിവരുമുണ്ട്.
രജിസ്റ്റര്‍ ചെയ്ത 991 താരങ്ങളില്‍ നിന്നാണു 405 പേരെ കണ്ടെത്തിയത്. 119 താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചവരാണ്. 286 താരങ്ങള്‍ പുതുമുഖങ്ങളും. ക്യാപ്ഡ് പ്ലേയേഴ്‌സിന്റെ ലേലമാണ് ആദ്യം. ബാറ്റര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, പേസര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിങ്ങനെ തരംതിരിച്ചാണു ലേലം. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്കും ഇങ്ങനെ തരംതിരിച്ചാണു ലേലം.