പാനൂർ : പാനൂരിൽ കാർ തടഞ്ഞു നിർത്തി കത്തി കാണിച്ച് കവർച്ച നടത്തിയ വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പോലീസ് പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വർണവും പണവും മൊബൈലുമാണ് കവർന്നത്. രണ്ടാം പ്രതിക്കായി അന്വേഷണം ഊർജ്ജിത മാക്കിയതായി വിയ്യൂർ പൊലീസ് അറിയിച്ചു.
2022 ഡിസംബർ 11ന് രാത്രിയായിരുന്നു സംഭവം നടന്നത്. എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രണവ്. ഗൂഗിൾ മാപ്പുപയോഗിച്ചതിനാൽ വടക്കാഞ്ചേരിഭാഗത്തേക്ക് താണിക്കുടം വഴിയായിരുന്നു പോയിരുന്നത്. പാനൂരെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹനം തടഞ്ഞു നിർത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രണവിൻറെ മൊബൈലും വാച്ചും സ്വർണമാലയും പേഴ്സിലുണ്ടായിരുന്ന 1500 രൂപയും കൈക്കലാക്കി.
പ്രതികൾ പോയശേഷം തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രണവ് കാര്യങ്ങൾ ധരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ വിയ്യൂർ പൊലീസ് പ്രണവുമൊന്നിച്ച് സ്റ്റേഷനിലേക്ക് വരും വഴി പ്രതികളിലൊരാളായ അനുരാജ് ബൈക്കിൽ പോകുന്നത് കണ്ടു. തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഒപ്പമുണ്ടായിരുന്ന പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു




