കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോഗ്യവകുപ്പിന് കീഴിലെ കരാർ ജീവനക്കാരനാണ് കെ അരുൺ എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മെഡിക്കൽ സർവീസ് കോർപറേഷന് കീഴിലെ വെയർഹൗസിലെ പായ്ക്കിംഗ് വിഭാഗത്തിലായിരുന്നു അരുണിന്റെ ജോലി. എന്നാൽ മാസങ്ങളായി അരുൺ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം. കേസിൽ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യേപക്ഷയിൽ കോടതി സെപ്റ്റംബർ 6 ന് വിധി പറയും.
2022 ഓഗസ്റ്റ് 31 ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഗുണ്ടാവിളയാട്ടം നടത്തിയ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രധാന പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. മെഡിക്കൽ കോളജിൻറെ പ്രധാന കവാടത്തിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവർത്തകനെയും ക്രൂരമായി മർദ്ദിച്ച സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിനു കീഴിൽ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയെന്ന കാര്യമാണ് പുറത്ത് വന്നത്. ഒന്നാം പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിൻറ് സെക്രട്ടറിയുമായ കെ അരുൺ ആരോഗ്യ വകുപ്പിനു കീഴിൽ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായി വർഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്. എന്നാൽ ആറ് മാസമായി അരുൺ ജോലിക്ക് വരുന്നില്ലെന്നാണ് മാനേജരുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ പട്ടികയിൽ നിന്ന് അരുണിൻറെ പേര് നീക്കിയിട്ടില്ലെന്നും മാനേജർ വ്യക്തമാക്കി.
അതിനിടെ, അരുൺ അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി നാളെ വിധി പറയും. സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ കോഴിക്കോട് സിറ്റി പൊലീസ് ഒത്തുകളി നടത്തുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

