തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. 2022 ജൂലൈ 10 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. ബാലരാമപുരം റസൽപുരം സിമന്റ് ഗോഡൗണിന് സമീപത്താണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വിഷ്ണുവിനെ എതിരെ ബൈക്കിൽ വന്ന രണ്ടുപേരാണ് കുത്തി കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിഷ്ണു ബാലരാമപുരത്തെ ടാർമിക്സിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. ജോലിക്ക് പോകും വഴിയാണ് വിഷ്ണു കൊല്ലപ്പെട്ടത്. കുത്തിക്കൊലപ്പെടുത്തിയവർക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ജില്ല വിട്ടിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബൈക്ക് റസൽപുരം സിമന്റ് ഗോഡൗണിന് അടുത്ത് എത്തിയപ്പോൾ എതിരെ രണ്ട് പേർ ബൈക്കിലെത്തി. ബൈക്കിലെത്തിയവർ വിഷ്ണുവിന്റെ ബൈക്കിൽ തട്ടുന്ന രീതിയിൽ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികിൽ നിർത്തിയവർ വിഷ്ണുവിനെ മർദിക്കുകയും കുത്തുകയുമായിരുന്നു. മുൻ വൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ സംഭവമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് ഇതുവരെ തിരിച്ചറിയാനായില്ല.

