തൃശ്ശൂർ: പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സ്വർണ്ണം കവർന്ന സംഭവത്തിൽ അന്തർസംസ്ഥാന മോഷ്ടാക്കളെ അറസ്റ്റിലാക്കി. പശ്ചിമബംഗാൾ സ്വദേശികളായ ഷൈക്ക് മക്ബൂൾ (31), മുഹമ്മദ് കൗഷാർ ഷെെക്ക് (45) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2022 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം.
പൂങ്കുന്നത്ത് അടച്ചിട്ട വീടിന്റെ അഞ്ചടി വലിപ്പമുള്ള ജനൽ മൊത്തമായി ഇളക്കി അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെയും, അസിസ്റ്റന്റ് കമ്മീഷണർ വി കെ രാജുവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പരിശോധിച്ചത് 88 സിസിടിവി ക്യാമറകൾ. ഇതിൽനിന്ന് പ്രതികളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. മോഷണം നടത്താൻ പ്രതികൾ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തെന്നും കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളാണിവരെന്ന് തിരിച്ചറിഞ്ഞതോടെ ജൂൺ 25ന് അന്വേഷണസംഘം ബംഗാളിലേക്ക് തിരിച്ചു. തുടർന്ന് ബംഗ്ലാദേശിന്റെ അതിർത്തി ഗ്രാമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ പ്രതികൾ ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടെന്ന് മനസ്സിലാക്കി. പിന്നീട് ചെന്നൈ റെയിൽവേ പോലീസിന്റെ സഹായത്തോടെ ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിൽ കമ്പാർട്ട്മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂർ വെസ്റ്റ് എസ്.എച്ച്.ഒ എസ്.ഐ കെ.സി ബൈജു , സിപിഒ മാരായ അഖിൽ വിഷ്ണു, കെ.എസ് അഭീഷ് ആന്റണി, സി.എ വിപിൻ, പി.സി അനിൽകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




