കൊച്ചി: എറണാകുളം ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വിതക്കുമ്പോഴും വനപാലകര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഇത് വനപാലകരും നട്ടുകാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുന്നു. കഴിഞ്ഞ ദിവസം കുട്ടമ്പുഴ പിണവൂര്‍ക്കുടി ആദിവാസി കോളനിയിലെ സന്തോഷ് പെരുമ്പാടി(48) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വനംവകുപ്പിന്റ അനാസ്ഥകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുമായുളള വാഗ്വാദം സംഘര്‍ഷത്തിലെത്തിയിരുന്നു. വീട്ടിനടുത്തുളള തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സന്തോഷിനെ ആന ചവിട്ടിക്കൊന്നത്.
ഈ മേഖലയില്‍ ആനശല്യം രൂക്ഷമാണ്. ആനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മിക്കാമെന്ന് വാഗ്‌ദാനം വനംവകുപ്പ പാലിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വനത്തിലേക്ക് തുരത്താന്‍ രൂപീകരിച്ച ആര്‍ആര്‍ടിയും കാര്യക്ഷമമല്ല. 2020ല്‍ കുട്ടമ്പുഴ മേഖലയില്‍ ഇറങ്ങിയ കാട്ടാന പടിഞ്ഞാറേക്കര യെല്‍ദോസിന്റെ കിണറ്റില്‍ വീണിരുന്നു. അന്നും നാട്ടുകാരെ തണുപ്പിക്കാന്‍ വനംവകുപ്പ് പല വാഗ്‌ദ്ധാനങ്ങളും നല്‍കി. കുട്ടമ്പുഴ മേഖലയിലെ വനാതിര്‍ത്തി പങ്കിടുന്ന 13 കിലോമീറ്റര്‍ ചുറ്റളവില്‍ കിടങ്ങ് താഴ്‌ത്താമെന്ന് മലയാറ്റൂര്‍ ഡി.എഫ്‌ഒയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടമ്പരുഴ റേഞ്ച് ഓഫീസര്‍ നാട്ടുകാര്‍ക്ക് രേഖാമൂലം എഴുതിക്കൊടുത്ത വാഗ്‌ദ്ധാനവും കാറ്റില്‍ പറന്നു.
ഇതിനിടെ പല തവണ ആനകള്‍ നാട്ടിലിറങ്ങി നാശം വിതച്ചു. പലരും തലനാരിഴക്കാണ് മരണത്തില്‍ നിന്നും രക്ഷപെട്ടത്. വീടിന്റെ മുറ്റത്തും കാര്‍പോര്‍ച്ചിലും സിറ്റൗട്ടിലും വരെ ആന കയറുന്ന സന്ദര്‍ഭങ്ങലുണ്ടായി. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ ആന കുത്തിപ്പൊളിച്ച് കേടുവരുത്തുകയും, തൊഴുത്തില്‍ കെട്ടിയ കന്നുകാലികളെ കൊലപ്പടുത്തുകയും ചെയ്‌തു. ആദിവാസികളോടും അനുകമ്പയില്ലാത്ത പെരുമാറ്റമാണ് വനപാലകര്‍ക്കെന്ന ആക്ഷേപമുണ്ട്. വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ കാരണം വഴിയും വൈദ്യുതിയും ഉള്‍പ്പെട നിഷേധിക്കപ്പെട്ട ആദിവാസി ഊരുകള്‍ ജില്ലയിലുണ്ട്.

